കോഴിക്കോട് കോർപറേഷനിലെ ഏഴ് വാർഡുകളും കണ്ടെയ്ന്റ്മെന്റ് സോൺ
ഫറോക്ക് :- ചെറുവണ്ണൂരിൽ 39കാരന് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കോഴിക്കോട് കോർപറേഷൻ പരിധിയിലെ ഏഴ് വാർഡുകളും ഫറോക്ക് മുനിസിപ്പാലിറ്റി പരിധിയിലെ മുഴുവൻ വാർഡുകളും കണ്ടെയ്ന്റ്മെന്റ് സോണുകളായി പ്രഖ്യാപിച്ചു.
സമ്പർക്കം വഴി രോഗം മറ്റുളളവരിലേക്ക് പകരാതിരിക്കാനും രോഗിയുമായി സമ്പർക്കമുളളവർ സമൂഹത്തിലെ മറ്റുളളവരിലേക്ക് രോഗം പകരുന്നത് തടയുന്നതിനുമായാണ് ഈ നീക്കം.ഇതു പ്രകാരം പ്രസ്തുത വ്യക്തി താമസിക്കുന്ന പ്രദേശത്ത് നിന്നും 5 കി. മീറ്റർ ചുറ്റളവിൽ കണ്ടെയിൻമെന്റ് സോൺ ആയി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനിച്ചത്.
ഈ സാഹചര്യത്തിൽ കോഴിക്കോട് കോർപ്പറേഷനിലെ 43,44,45,46,47,48,51 ഡിവിഷനുകളും ഫറോക്ക് മുൻസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളും കണ്ടെയ്ന്റ്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. നിയന്ത്രണങ്ങളിൽ ഏറ്റവും പ്രധാനം കണ്ടെയിൻമെന്റ്റ് സോണായ മേൽ പ്രദേശങ്ങളിൽനിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കുകയില്ല.
പ്രസ്തുത വാർഡുകളിൽ കർശനമായ ബാരികേഡിംഗ് നടത്തും.
ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രമേ അനുവദിക്കു. പ്രവർത്തന സമയം രാവിലെ 07 മണി മുതൽ വൈകുന്നേരം 05 മണി വരെ മാത്രം.
മരുന്ന് ഷോപ്പുകൾക്കും മറ്റു ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധിയില്ല.
തദ്ദേശസ്വയംഭരണ സ്ഥാപനവും/ വില്ലേജ് ഓഫീസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കേണ്ടതും എന്നാൽ സർക്കാർ -അർദ്ധസർക്കാർ-പൊതുമേഖല ബാങ്കുകൾ,സ്കൂളുകൾ,അങ്കണവാടികൾ എന്നിവ ഉൾപ്പെടെ മറ്റൊരു സ്ഥാപനവും
ഇനിയെരുത്തരവുണ്ടാവുന്നത് വരെ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളതല്ല.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വില്ലേജുകളിലും പൊതുജനങ്ങൾ എത്തുന്നത് തടയേണ്ടതും പരമാവധി ഓൺലൈൻ സേവനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുമാണ് .
മേൽപറഞ്ഞിരിക്കുന്ന വാർഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു.
നാഷണൽ ഹൈവേ /സ്റ്റേറ്റ് ഹൈവേ വഴി യാത്ര ചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും മേൽ പറഞ്ഞിരിക്കുന്ന വാർഡുകളിൽ ഒരിടത്തും വാഹനം നിർത്താൻ പാടുള്ളതല്ല.
കണ്ടെൻമെന്റ് സോൺ ആയി പ്രഖ്യാപിക്കപ്പെട്ട മേൽ പ്രദേശങ്ങളിൽ സാമൂഹിക അകലം പാലിക്കേണ്ടതും മാസ്ക്‌ക്,സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കേണ്ടതുമാണ്.